കാണാത്ത ലോകം കാണിക്കുകയും കേൾക്കാത്ത ശബ്ദം കേൾപ്പിക്കുകയും ചെയ്യുന്ന മാന്ത്രികരാണ് പല പുരസ്തകങ്ങളും
- Jul 21, 2021
- 3 min read
By Chandralekha
BCJ
മനുഷ്യന് ഒരാമുഖം എന്ന നോവലിന് ശേഷം ഇറങ്ങുന്ന സുബാഷ് ചന്ദ്രന്റെ രണ്ടാമത്തെ നോവലാണ് സമുദ്രശില . പത്തു വർഷം കൊണ്ടു എഴുതി തീർത്തൊരു അത്ഭുത പുസ്തകം. ഒരു സ്ത്രീ യഥാർത്ഥമായി എന്താണ് ആഗ്രഹിക്കുന്നത് എന്ന അന്വേഷണമാണ് ഈ പുസ്തകം . ഉപാധികൾ ഇല്ലാത്ത സ്നേഹം തിരയുന്ന എഴുത്തുകാരന്റെ ഉള്ളിലെ തന്നെ സ്ത്രീയ്ക്ക് നൽകുന്ന ഒരു സങ്കീർത്തനം .
ഒരിയ്ക്കലും ഈ പുസ്തകം ആസ്വദിച്ചു മാത്രം നിങ്ങൾക്ക് വായിക്കാൻ കഴിയില്ല എന്ന് തന്നെ ഞാൻ ഉറപ്പിച്ചു പറയുന്നു. ഉപാധികൾ ഇല്ലാത്ത സ്നേഹം തിരയുന്ന അംബ എന്ന സ്ത്രീയുടെ ചിതയ്ക്ക് സമാനമായ ജീവിതത്തിന്റെയും അതിജീവനത്തിന്റെയും എരിഞ്ഞടങ്ങലിന്റെ കഥയാണ് സമുദ്രശില .
യാഥാർഥ്യത്തിനും ഭാവനയ്ക്കും ഇടയ്ക്കുള്ള ഒരു ഭ്രമണ പഥത്തിലെ യാത്രക്കാരാവുകയാണ് ഓരോ വായനക്കാരനും .യഥാർത്ഥ ജീവിതമെന്നു തെളിവുകൾ നിരത്തുമ്പോഴും അതിൽ തന്നെ ഇതൊരു ഭാവനാസൃഷ്ടിയാണെന്നു തോന്നിപ്പിക്കുന്ന ഒരുപാട് അടയാളങ്ങൾ എഴുത്തുകാരൻ ബാക്കി വെയ്ക്കുന്നു . ഭാഷയുടെ നിലവാരം അതിന്റെ ഔന്നത്യത്തിൽ നിൽക്കുന്ന ഒരു അസാമാന്യ സൃഷ്ടിയാണ് സമുദ്രശില .
അംബ എന്ന കഥാനായികക്കു ഒപ്പം നിൽക്കുന്ന കഥാപാത്രമായി എഴുത്തുകാരനായ സുഭാഷ് തന്നെ അവതരിക്കുന്ന നോവൽ കൂടിയാണിത് . തനിക്കു ചുറ്റും നടക്കുന്ന കാര്യങ്ങളെ തന്റെ ചുറ്റുമുള്ള സന്ദർഭങ്ങളെയും വ്യക്തികളെയും ഭൂപ്രകൃതിയെയും എന്തിനു വാർത്തകളെ പോലും എത്ര മനോഹരമായാണ് തന്റെ നോവലിൽ സുഭാഷ് ചന്ദ്രൻ സന്നിവേശിപ്പിച്ചിട്ടുള്ളത്. രണ്ടായിരത്തി പതിനെട്ടിലെ പ്രളയത്തിൽ അവസാനിക്കുന്ന നോവൽ അംബ എന്ന സ്ത്രീയുടെ പ്രകൃതിയുടെ അനിവാര്യമായ എരിഞ്ഞടങ്ങലേക്കാണ് വിരൽ ചൂണ്ടുന്നത്. സ്വയം കഥാപാത്രമായി വരുമ്പോൾ സംഭവിക്കാൻ ഇടയുള്ള ഒരുപാട് പ്രശ്നങ്ങളിൽ നിന്നും കഥാകാരൻ എങ്ങനെ അതിജീവിച്ചു എന്നുള്ളത് എന്നെ അത്ഭുതപ്പെടുത്തിയ കാര്യമാണ് .
“ സ്ത്രീയാണ് പുരുഷനേക്കാൾ വലിയ മനുഷ്യൻ “ ഈ പുസ്തകത്തിലെ ഏറ്റവും ശക്തമായ വാചകം . ഏതൊരു പുരുഷനും ഉൾക്കൊള്ളാൻ ശ്രമിക്കാത്ത എന്നാൽ സാധിക്കാത്ത ഒരു സത്യത്തെ എത്ര ലാഘവത്തോടെയാണ് എഴുത്തുകാരൻ പറയുന്നത് .പറയുക മാത്രമല്ല വായന കഴിയുമ്പോൾ നമ്മൾ തന്നെ പറയും അതെ സ്ത്രീയാണ് പുരുഷനേക്കാൾ വലിയ മനുഷ്യൻ .......
കടൽ കാണാൻ ഒരുപാട് ആഗ്രഹിച്ച അംബയുടെ അമ്മയ്ക്ക് ഒരിക്കൽ പോലും കടലൊന്നു കാണാൻ കഴിയുന്നില്ല , അതിന്റെ ഇരമ്പൽ പോലും കേൾക്കാൻ സാധിക്കുന്നില്ല . കടല് കാണാൻ കഴിയാതെ ആ ‘അമ്മ വീണു പോയപ്പോൾ വീണു പോയത് ഒരു വായക്കാരിയായ എന്റെ മനസ്സും കൂടി ആയിരുന്നു . ആ ‘അമ്മ പറയുന്ന ഒരു വാചകം ഉണ്ട് . “ നിനക്കിപ്പോൾ അറിയാമല്ലോ ..ഒരു കടലിനെ അടക്കി ഒളിപ്പിക്കാൻ മാത്രം വലുപ്പമുണ്ട് അമ്മമാരുടെ മനസ്സിന് “ എന്ന് ..
ദഗവത് ഗീതയും വ്യാസനും മഹാഭാരതത്തിലെ അംബയും ആന്റൺ ചെക്കോവും ഒക്കെ ചെറുതല്ലാത്ത കഥാപാത്രങ്ങളായി കടന്നു വരുന്നു എങ്കിലും ഇത് അംബയുടെ കഥയാണ്.
രണ്ടു തവണ എഴുത്തുകാരൻ വെള്ളിയാങ്കല്ല് യാത്ര വിവരിക്കുന്നുണ്ട് . . .ചെകുത്താൻ മനുഷ്യനെ സൃഷ്ടിക്കുകയും മനുഷ്യൻ ദൈവങ്ങളെ സൃഷ്ടിക്കുകയും ചെയ്തു എന്നൊരു വാചകം സമുദ്രശിലയിലുണ്ട് . അത് സത്യമാണെന്നും പലപ്പോഴായി എനിക്ക് തോന്നിയിട്ടുണ്ട് എന്നതാണ് വാസ്തവം . മ്യതിമൂർച്ഛയും രതി മൂർച്ഛയും ഒരേ സമയം തന്റെ ഓട്ടിസവും സെറിബ്രൽ പൾസിയും ബാധിച്ച പുത്രനായ അനന്ത പത്മനാഭന് നൽകിയാണ് അംബ ജീവിതം അവസാനിപ്പിക്കുന്നത് . ഒരുപക്ഷെ ഒരു ആത്മഹത്യയിലും കൊലപാതകത്തിലും അവസാനിപ്പിക്കാൻ സാധിക്കുമായിരുന്നു ആ ഒരു ഭാഗം . അല്ലെങ്കിൽ തന്റെ മകനെ എഴുത്തുകാരനെയോ സുപ്രഭ പൈ യേ ഏൽപ്പിക്കാമായിരിന്നിട്ടും അത്തരം ഒരു തീരുമാനത്തിലേക്ക് അംബ എത്തിയെങ്കിൽ അത് ചൂണ്ടി കാട്ടുന്നത് എല്ലാ സിദ്ധാന്തങ്ങൾക്കും കാരണങ്ങൾക്കും ഇതിഹാസങ്ങൾക്കും ചിന്തകൾക്കും ഊഹങ്ങൾക്കും ഒക്കെ ഒരുപാട് അപ്പുറമാണ് സ്ത്രീ എന്ന പ്രഹേളിക എന്ന സത്യത്തിലേക്കാണ് . , ഇത്തരം ഒരു അവസാനത്തിലേക്കു കൊണ്ട് പോകുവാൻ അംബ തീരുമാനിക്കാനുള്ള കാരണവും വിരൽ ചൂണ്ടുന്നത് ഒരുപക്ഷെ അങ്ങോട്ട് തന്നെയാകാം .
ആദ്യ അധ്യായത്തിൽ വേദ വ്യാസനോടു അംബ ചോദിക്കുന്നു. ഒരു പക്ഷേ എന്നെയും വിചിത്രവീര്യനെ കൊണ്ട് വിവാഹം കഴിപ്പിച്ചിരുന്നു എങ്കില്‍ താങ്കള്‍ക്ക് എന്നിലും പുത്രയോഗം നല്‍കേണ്ടി വന്നിരുന്നെങ്കില്‍ എനിക്കു പിറക്കുന്നത് എങ്ങനെ ഉള്ള കുഞ്ഞാകും എന്നു . അത് സ്വേച്ഛയോടെ കൈകാലുകള്‍ ചലിപ്പിക്കാന്‍ കഴിയാത്ത ഒരു കുഞ്ഞാകും എന്നായിരുന്നു വ്യാസന്റെ മറുപടി . നവയുഗ അംബയില്‍ പിറന്നതോ സെറിബ്രല്‍ പൾസി പിടിപെട്ട ഒരു മകന്‍ . ഒടുവില്‍ അവന്‍ ഇന്റർനെറ്റ് സൈറ്റുകൾ തിരഞ്ഞ ഇൻസെസ്റ് എന്ന ആഗ്രഹവും നിറവേറ്റി അവനെയും കൊണ്ട് അവള്‍ മരണത്തിലേക്ക് പോകുമ്പോള്‍ അവള്‍ പറയുന്നതു “ഉപാധികള്‍ ഇല്ലാത്ത സ്നേഹം എന്നത് സ്വയം ഒരു ഉപാധിയായി തീരും” എന്നാണ് . എഴുത്തുകാരനിലെ സ്ത്രീയാണ് താനെന്നും , തന്നിലെ പുരുഷനാണ് എഴുത്തുകാരനെന്നും അംബ അവസാന ഭാഗത്തു അവകാശപ്പെടുന്നതിലൂടെ ഉപാധികൾ ഇല്ലാത്ത ഒരു ഒന്ന് ചേരൽ വായനക്കാരന് അനുഭവയ്ക്കാൻ കഴിയുന്നുണ്ട് . എഴുത്തുകാരന്റെ ഉള്ളിലെ സ്ത്രീ ആയിരുന്നു അംബ . ഒരു സ്പെഷ്യൽ ‘അമ്മ ... പുരുഷനേക്കാൾ വലിയ മനുഷ്യൻ . കടലേക്കാൾ ആഴം ഒളിപ്പിച്ച മനസ്സുള്ളവൾ .. മാംസത്തിൽ പൊതിഞ്ഞ ഒരു പൊട്ടിക്കരച്ചിൽ .. . സ്പെഷ്യൽ കുട്ടികളെ ഏൽപ്പിക്കാൻ സ്പെഷ്യൽ അമ്മമാരേ തിരഞ്ഞെടുത്ത ദൈവത്തിനു എന്തേ തെറ്റ് പറ്റി , അങ്ങനെ ഉള്ളവർ അവരുടെ കൂടെ ജീവിതകാലം മുഴുവൻ ഉണ്ടാകണ്ടേ എന്ന ചോദ്യം അംബ ചോദിക്കുമ്പോൾ തീർച്ചയായും ദൈവം ഉണ്ടോ ..അതോ മനുഷ്യന്റെ വെറുമൊരു സൃഷ്ടി മാത്രമാണോ ദൈവമെന്നും അംബയെ പോലെ എഴുത്തുകാരനെ പോലെ എനിക്കും തോന്നിപ്പോയി .
വായനക്ക് ശേഷവും മനസ്സിൽ തങ്ങി നിൽക്കുന്ന വാക്കുകളാലും പ്രത്യക്ഷങ്ങളാലും സമ്പന്നമാണ് സമുദ്രശില . എഴുത്തുകാരനും അംബയും നടത്തുന്ന വെള്ളിയാങ്കല്ലു യാത്രയും , സോഫിയ ആന്റണിയുടെ റഷ്യൻ യാത്രയും കരിമ്പു എന്ന വാക്കിന്റെ ഉത്ഭവ കഥയും ആന്റൺ ചെക്കോവിന്റെ പരാമർശവും വായനനക്കു ശേഷവും കൂടെ കൂടും എന്നത് തീർച്ച .



Comments